ദൈവവിളി ഒരു തീർത്ഥാടനമാണ്. ബെത്‌ലഹെം സന്ദർശിച്ചിട്ട് യോർദ്ദാൻ, ജറുസലേം, യൂദയാ, സമരിയാചുറ്റി കാൽവരിയിൽ അവസാനിക്കുന്ന ഒരു സ്വപ്നയാത്ര. പിച്ചവച്ച് നടന്ന കുടുംബത്തിൽ നിന്നും ദൈവാലയത്തിലൂടെ, സമൂഹത്തിന്റെയും സെമിനാരിയുടെയും പാഠശാലയിലൂടെ സഞ്ചരിച്ച് ബലിപീഠത്തിൽ പൂർത്തിയാക്കുന്ന ഒരു യാഗയാത്ര. ”എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്” (സങ്കീ 105:15). ദൈവം നൽകുന്ന ഈ ആജ്ഞയാണ് പുരോഹിതരുടെ ഏക ബലവും സങ്കേതവും. വ്യക്തമായ കാഴ്ചപ്പാടും പക്വമായ തീരുമാനവുമാണ് ഒരു നല്ല ദൈവവിളിയുടെ അടിസ്ഥാനം. മദ്ബഹായുടെ പരിശുദ്ധമായ സ്വർഗീയ പശ്ചാത്തലത്തിൽ നിൽക്കുന്ന അൾത്താര ബാലന്റെ നിഷ്‌കങ്കമായ തീരുമാനത്തിൽ നിന്നും അവസാനതുള്ളി ചോരയും സ്‌നേഹിതനുവേണ്ടി ചൊരിഞ്ഞ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരാനുള്ള യാഗമൃഗത്തിന്റെ മൗനത്തിലേയ്ക്ക് വളരുന്നതാണ് പൗരോഹിത്യം.

ജ്വലിക്കുന്ന യുവത്വം, സാമൂഹിക പ്രതിബദ്ധത, ആദർശ ജീവിതം, തീക്ഷ്ണമായ സഭാസ്‌നേഹം, ആർദ്രമായ മനുഷ്യസ്‌നേഹം ഇങ്ങനെ നിരവധി സ്വഭാവ സവിശേഷതകൾ ദൈവവിളിയിലേയ്ക്കു നമ്മെ നയിച്ചേക്കാം. മനുഷ്യ സേവനത്തിന്റെ നൈമിഷിക പ്രേരണകൾക്കു മുകളിൽ ബലിപീഠത്തിലുറപ്പിക്കപ്പെട്ട ബലിജീവിതവും ദൈവ മഹത്വവും പുരോഹിതന്റെ ഉള്ളിൽ ഉണ്ടായിരിക്കണം. നിത്യപുരോഹിതനായ ക്രിസ്തുനാഥൻ ചൊരിഞ്ഞ രക്തം പുരോഹിതന്റെ ജീവിത കാസായിൽ കലർത്തപ്പെടുന്നു. സമൃദ്ധമാക്കപ്പെട്ട പൗരോഹിത്യ ജീവിതം മനുഷ്യരിലേക്ക് ഒഴുകും. ”ദൈവം മനുഷ്യനായത് മനുഷ്യരെ ദൈവീകരാക്കുന്നതിനുവേണ്ടിയാണെന്ന്” സഭാപിതാക്കന്മാർ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ ദൈവിക കർമ്മം ഭൂമിയിൽ തുടരുന്നവരാണ് വൈദികർ. മനുഷ്യരെയും വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലേയ്ക്ക് ഓടുന്ന പൗരോഹിത്യ ജീവിതമാകുന്ന തേര് തെളിക്കുന്ന ധീരയോദ്ധാവാണ് വൈദികൻ. തളർച്ചയിൽ അവൻ തഴച്ചു വളരണം തഴുകിത്തലോടുന്ന സൗകര്യ സവിധങ്ങളെക്കാൾ ഒരു പുരോഹിതൻ ഇഷ്ടപ്പെടേണ്ടത് തകർത്തെറിയപ്പെടുന്ന സ്വജീവിതത്തെയാണ്. പറയുന്നതിന്റെ ഗൗരവും ആശയാർത്ഥങ്ങളും മനസ്സിലാക്കിക്കൊണ്ട് ‘I Love My Church’ എന്നു പറയാനായാൽ അതിൽക്കവിഞ്ഞ് ഒരു ഫിലോസഫിയോ തിയോളജിയോ ഇല്ല.

ആർച്ചുബിഷപ്പ് ഫുൾട്ടൺ ഷീൻ തന്റെ പുസ്തകത്തിൽ പറയുന്ന ആശയം എത്രയോ ധന്യമാണ്. “The Priest is Not His Own.” ക്രിസ്തുവിന്റെ വിലാപ്പുറത്തുനിന്നും ഒഴുകിയ ജീവരക്തത്തിൽ ജീവൻ നിലനിർത്തുന്നവളാണ് സഭ. സമർപ്പിക്കപ്പെടുന്ന ബലിവസ്തുവിനെ ബലിയർപ്പിക്കുന്ന പഴയനിയമ ബലിയർപ്പകൻ ക്രിസ്തുവിന്റെ പൗരോഹിത്യത്തോടുകൂടെ സ്വയം ബലിവസ്തുവും ബലിയർപ്പകനുമായി. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യത്തിൽ പങ്കുചേരുന്ന ഓരോ വൈദികനും മറ്റൊരു ക്രിസ്തുമായി മാറുന്നു (അഹലേൃ ഇവൃശേൌ)െ. പുതിയ വീഞ്ഞ പഴകുമ്പോൾ മേൽത്തരമാകുന്നതുപോലെ ഒരു വൈദികൻ തന്റെ ജീവിതാനുഭവങ്ങളുടെ ആലയിൽ ശുദ്ധീകരിക്കപ്പെട്ട ”ക്രിസ്തുഭാവം സ്വാംശീകരിക്കുന്നു. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്” ക്രിസ്തു. ”കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി 2:7-8). ദരിദ്രരുടെ സ്‌നേഹിതനാണ് നമ്മുടെ ദൈവം. യജമാനനായിരിക്കെ ദാസനായി സ്വയം താഴ്ത്തി സ്വർഗം ചായിച്ചിറങ്ങിയ ദൈവപുത്രന്റെ മാതൃക മാത്രമാണ് വൈദികൻ അനുകരിക്കേണ്ടത്. അധികാര പൗരോഹിത്യത്തിന്റെ മേമ്പൊടി തട്ടിക്കളഞ്ഞ് ശുശ്രൂഷാ പൗരോഹിത്യം മനസ്സിൽ നിറയ്ക്കണം. ക്രിസ്തുവിന്റെ നിത്യപൗരോഹിത്യവെളിച്ചം വി. കുർബാനയിലൂടെ മാനവരിൽ വ്യാപിക്കണം.

വി.കുർബാന തക്‌സായിലെ പ്രാർത്ഥനകൾ പൗരോഹിത്യത്തിന്റെ ഈ മഹനീയതയെ തുറന്നുകാട്ടുന്നുണ്ട്. ”രോമം കത്രിക്കുന്നവന്റെ മുമ്പിൽ ചെമ്മരിയാടെന്നപോലെ ക്രിസ്തു മൗനം പാലിച്ചു. താഴ്മ നിമിത്തം അവൻ വായ് തുറന്നില്ല.” പുരോഹിതൻ വികാരങ്ങൾക്കടിമപ്പെടേണ്ടവനല്ല. പ്രകോപനങ്ങളിൽ വീണുപോകാനും പാടില്ല. ഒരു വൈദികന്റെ താഴ്മയും മൗനവും ദൈവസ്വരം കേൾക്കാനുള്ള കാത്തിരിപ്പാണ്. വൈദികൻ മദ്ധ്യസ്ഥനാണ്; ദൈവത്തിനും മനുഷ്യനും മദ്ധ്യേ നിൽക്കുന്ന ദൈവമനുഷ്യൻ. ക്രിസ്തുവിന്റെ ഭൂമിയിലെ ”അംബാസിഡർ മാരാണ് പുരോഹിതർ. വി.കുർബാനയ്ക്ക് വൈദികൻ കാപ്പ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ്; ”നിന്റെ പുരോഹിതന്മാരെ രക്ഷയും നിന്റെ നീതിമാന്മാരെ മഹത്വവും ധരിപ്പിക്കേണമേ” (സങ്കീ132:16). പുരോഹിതന്റെ രക്ഷയും മഹത്വവും ദൈവം മാത്രമാണ്. ഇത് ഒരു വലിയ പൗരോഹിത്യ ചിന്തയാണ്. പുരോഹിതൻ തന്റെ മനസ്സും മസ്തിഷ്‌കവും ക്രിസ്തുവിന് വേണ്ടി തുറന്നുകൊടുക്കുമ്പോൾ അതിന്റെ ശൂന്യത പരിശുദ്ധാത്മാവ് പരിഹരിക്കുന്നു. നാൽപത് ദിവസത്തെ ക്രിസ്തുവിന്റെ ധ്യാനവും ഒരുക്കവും ശൂന്യതയുടെയും നിശബ്ദതയുടെയും അകമ്പടിയോടുകൂടിയാണ് നടന്നതെങ്കിൽ പരസ്യജീവിതം സംഭവബഹുലവും ആരവം നിറഞ്ഞതുമായിരുന്നു. വൈദിക ജീവിതവും ഇതിന് സമാനമാണ്. സക്രാരി മുന്നിൽ അടർന്ന് വീഴുന്ന കണ്ണുനീരാണ് വൈദികനെ ശുദ്ധീകരിക്കുന്നത്. ചിരിക്കുന്ന മുഖത്തിന് പിന്നിലെ ചിന്തിക്കുന്ന ഹൃദയവും കർമ്മോത്സുകതയ്ക്ക് പിന്നിലെ പൊട്ടിയ മുട്ടുകളും ഒക്കെ പൗരോഹിത്യ സാക്ഷ്യങ്ങളാണ്.

വൈദികനാകാനുള്ള ദൈവത്തിന്റെ വിളി തിരിച്ചറിയുകയും ശരിയായി പ്രത്യുത്തരിക്കുകയും ചെയ്യുന്നത് ദൈവവിളിയാണ്. ക്രിസ്തുവിനെ കരങ്ങളിലേന്തി മനുഷ്യർക്ക് നൽകുന്നതിനായി ലഭിക്കുന്ന ഈ പ്രത്യേക നിയോഗം അസുലഭവും അതുല്യവുമാണ്.“To be a priest is to be for others. Priesthood and love are identical” (Pope Paul VI). സ്‌നേഹിക്കുന്നത് വിപ്ലവം ആണെങ്കിൽ വൈദികൻ വിപ്ലവകാരിയാണ്; സ്‌നേഹത്തിന്റെ വിപ്ലവകാരി. അവന്റെ ഇടനെഞ്ചിൽ വിപ്ലവഗാനം – സ്‌നേഹ ഗാഥ നിരന്തരം മുഴങ്ങണം. വെല്ലുവിളികൾക്ക് നടുവിൽ നിവർന്നു നിൽക്കാൻ ഇത് പുരോഹിതനെ പ്രാപ്തനാക്കുന്നു.

”വിശുദ്ധ സഭയിൽ സത്യത്തിന്റെ ചെടിയായി നട്ട് വളർത്തപ്പെടുന്നത് മുതൽ” ആരംഭിക്കുന്ന ഭൗമികജീവിതം കർത്താവിന്റെ സ്വരം തിരിച്ചറിഞ്ഞുകൊണ്ടുള്ള ജീവിതമാണ്. മാതാപിതാക്കളുടെ വിശ്വാസം, സഹോദരങ്ങളുടെ പ്രോത്സാഹനം, കുടുംബപ്രാർത്ഥന, കുടുംബഐക്യം, സുകൃദ ജീവിതം എന്നിവയൊക്കെ ദൈവവിളിക്ക് കാരണങ്ങളാകാം. ഒരു വ്യക്തിയുടെ ആദ്യ ആത്മീയ കളരി കുടുംബമാണ്. ”പരിശുദ്ധ മദ്ബഹായിലേക്കുള്ള കുസുമങ്ങൾ ശേഖരിക്കാനുള്ള തോട്ടങ്ങൾ യഥാർത്ഥ കത്തോലിക്കാ കുടുംബങ്ങളാണ്” (പതിനൊന്നാം പീയൂസ് പാപ്പ). ഒരു പക്ഷേ ഇടവക വികാരി അച്ചനാകാം ഒരു ബാലനിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്. അനുദിന വി. കുർബാന, വി. കുമ്പസാരം, കുർബാനയുടെ ആരാധന, അനുദിന പ്രാർത്ഥന, വൈദികരുടെ മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയോടുള്ള ഭക്തി, ഇടവകയിലെ ആദ്ധ്യാത്മിക മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ, നല്ല പുസ്തകങ്ങളുടെ വായന, ആത്മീയ ഉപദേശങ്ങൾ, സജ്ജനസംസർഗം, ദൈവവിളി ലഭിച്ചവരുടെ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം ദൈവവിളിയിലേയ്ക്ക് നമ്മെ അടിപ്പിക്കുന്ന മുഖ്യ ഘടകങ്ങളാണ്. കുടുംബ-മനുഷ്യ-സമൂഹ ബന്ധം ഒരു വ്യക്തിയെ കൂടുതൽ പക്വതയോടുകൂടി ദൈവവിളിയെ സമീപിക്കാൻ പ്രാപ്തനാക്കും. 

വിശ്വാസവും പരസ്‌നേഹവും സാന്മാർഗ്ഗിക ജീവിതവും വൈകാരിക പക്വതയും ശാരീരി-മാനസിക ആരോഗ്യവും പ്രാർത്ഥനാ ജീവിതവും, ലോകസുഖത്യാഗവും സ്വാതന്ത്ര്യ മനസ്സോടുകൂടിയ ആഗ്രഹവുമാണ് നല്ല ഒരു ദൈവവിളിക്ക് ആവശ്യം. കുടുംബത്തിന്റെ ”ദാനവും” സഭയുടെ ”സ്വീകരണവും” ഒന്നു ചേരുമ്പോൾ ദൈവവിളിയുടെ ആദ്യ ചുവടു പൂർത്തിയാകുന്നു. ”രൂപതയുടെ ഹൃദയമായ സെമിനാരി”യിൽ (രണ്ടാം വത്തിക്കാൻ സുന്നഹദോസ്) ചേർന്ന് വൈദിക പരിശീലനം നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കി ഒരു അർത്ഥി ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്ക് ചേരുന്നു. ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുകയല്ലാതെ ആരും സ്വമഹിമയാൽ ഈ വിളിക്ക് യോഗ്യരാകുന്നില്ല.  ദൈവം ”തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു” (മർക്കോ 3:13). തിരുപ്പട്ടസ്വീകരണം ജഡിക മോഹങ്ങളുടെയെല്ലാം പുറം കുപ്പായം ഉപേക്ഷിക്കുന്ന നിമിഷമാണ്; എന്നിലെ ഞാൻ ഇല്ലാതായി ക്രിസ്തു ഉയിർക്കുന്ന ധന്യനിമിഷം  നിരന്തര സ്വനവീകരണത്തിലൂടെയും വിശ്വസ്തതയിലൂടെയും വൈദികൻ വളരുന്നു.

വൈദികൻ…..

”ലോകത്തിൽ ലോകത്തിന്റേതല്ലാതെ 

ഒരു കുടുംബത്തിന്റേതുമല്ലാതെ എല്ലാ കുടുംബത്തിനും വേണ്ടി

സകല സഹനവും ഏറ്റുവാങ്ങി

സ്വയം മുറിഞ്ഞ് മുറിവുണക്കുന്നവൻ

ദൈവം തിരഞ്ഞെടുത്ത ദൈവാനുഭവ സ്രോതസ്സ്

ദൈവവചനത്തിന്റെ അദ്ധ്യാപകൻ

ദൈവജനത്തിന്റെ ഇടയൻ

ദൈവത്തിന്റെ പ്രതിപുരുഷൻ

ബലിയർപ്പണത്തിനായി അഭിഷിക്തൻ

ജനത്തിന്റെ മോചന ദ്രവ്യം

പ്രാർത്ഥനയുടെ മനുഷ്യൻ

അനീതിക്കെതിരെ മുഴങ്ങുന്ന പ്രവാചക ശബ്ദം

സത്യത്തിന്റെ ശംഖൊലി

വിശുദ്ധിയുടെ നിറകുടം

സ്‌നേഹത്തിന്റെ ഗായകം

വിശ്വാസത്തിന്റെ കോട്ട

ക്രിസ്തുവിന്റെ ധീര പടയാളി…..”

വൈദികനെ കുറിച്ചുള്ള വിശേഷങ്ങൾ ഇങ്ങനെ പോകുന്നു. 

അലംഘനീയമായിരിക്കേണ്ട ദൈവീക ഗുണങ്ങളിൽ ചിലതെങ്കിലും ലംഘിക്കപ്പെടുന്നതായി വൈദികർക്കെതിരെ ചിലർ പരാതി പറയുന്നുണ്ട്.

വൈദികർ പലപ്പോഴും അന്ധമായ വിമർശനത്തിന് പാത്രമാകുന്നു. A priest is always wrong  എന്നു പറയാറുണ്ട്. ഒരു വൈദികൻ കൃത്യസമയം പാലിച്ചാൽ അത് സർവ്വസജ്ജമായ വാച്ചുള്ളതുകൊണ്ട് സംഭവിച്ചുവെന്നും സമയം അല്പം താമസിച്ചാൽ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പണിയാണെന്നും പറയുന്നു. നീളൻ പ്രസംഗങ്ങൾ ജനങ്ങളെ ബോറഡിപ്പിക്കുന്നു. ചെറു പ്രസംഗം തയ്യാറെടുപ്പിന്റെ അഭാവം വെളിപ്പെടുത്തുന്നു. ഒരു കാർ സ്വന്തമായുള്ള അച്ചൻ ആഡംബര പ്രിയനും സ്വന്തമായി വാഹനം ഇല്ലാത്തച്ഛൻ പിശുക്കനുമാണ്. ഭവനസന്ദർശനം നടത്തുന്ന അച്ചൻ സഞ്ചാരപ്രിയനാണ്; മടിയന്മാർ ഭവനസന്ദർശനം ഒഴിവാക്കുന്നു. പള്ളിയിൽ സംഭാവനക്കാര്യം പറഞ്ഞാൽ പിരിവുകാരൻ; അല്ലെങ്കിൽ ഇടവകയുടെ വികസനത്തിന് എതിരുനിൽക്കുന്ന പിന്തിരിപ്പൻ. നീണ്ട കുമ്പസാരം ശരിയല്ല; ചുരുങ്ങിയ കുമ്പസാരം വിശ്വാസിയുടെ അനുതാപത്തിനുള്ള അവസര നിഷേധമാണ്. മുതിർന്നവരോട് പ്രിയം കാണിക്കുന്ന വൈദികൻ പഴഞ്ചനും യുവാക്കളുടെ സുഹൃത്തായ വൈദികൻ അടിച്ചുപൊളിക്കാരനുമാണ്.

വൈദികൻ ചെറുപ്പക്കാരനാണെങ്കിൽ അപക്വമതിയും ‘ചുള്ളൻ’ പയ്യനുമാണ്; പ്രായമായ വൈദികനാണെങ്കിൽ ഇനി Clergy Home-ൽ വിശ്രമിക്കുന്നതാണ് നല്ലത്. ‘ഫെയ്‌സ്ബുക്കിൽ’ അംഗമായാൽ ”അച്ചന്മാർക്ക് ഇതൊക്കെവേണോ’ എന്ന പരാതി; അല്ലെങ്കിൽ അച്ചൻ ‘അപ്‌ഡേറ്റ്ഡ്’ അല്ല എന്ന പരിഭവം. ‘ഈ അച്ചനെക്കാൾ മെച്ചമായ എത്രയോ മനുഷ്യരുണ്ട് എന്ന ഡയലോഗ് അച്ചന്റെ മരണശേഷം ‘നികത്താനാകാത്ത വിടവ്’ ആയി മാറുന്നു. ഈ വിധമുള്ള കമന്റുകൾ പുഞ്ചിരിയോടെ നേരിടാനും എല്ലാവരോടും ക്ഷമിച്ച് അവരെ സ്‌നേഹിക്കുവാനും ഒരു നല്ല വൈദികനു കഴിയും.

മനുഷ്യത്വത്തിലേയ്ക്കുള്ള ദൈവവിളി, ക്രിസ്തീയ ജീവിതത്തിലേയ്ക്കും ശുശ്രൂഷാ പൗരോഹിത്യത്തിലേയ്ക്ക് അല്ലെങ്കിൽ രാജകീയ പൗരോഹിത്യത്തിലേയ്ക്കും നീട്ടപ്പെടുന്നു. കുടുംബ, സന്യാസ, ഏകാന്ത ജീവിതങ്ങളുടെ അന്തസത്ത മനസിലാക്കിക്കൊണ്ടുതന്നെ പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുമ്പോൾ വൈദിക ജീവിതത്തിലേക്കുള്ള ദൈവവിളിയുടെ മഹനീയത വർദ്ധിക്കുന്നു. ദൈവം തനിക്കിഷ്ടമുള്ളവരെയാണ്. വിളിച്ചത് (മർ 3/13). ലഭിച്ച വിളിയ്ക്ക് യോഗ്യമായ ജീവിതം നയിക്കണം (എഫേ. 4/1). വചനം മയപ്പെടുത്താതെയും മായം കലർത്താതെയും ദൈവജനത്തിന് നൽകണം. മൺപാത്രത്തിലെ നിധിയായ ദൈവവിളി ദൈവത്തിന്റെ അമൂല്യ സമ്മാനം തന്നെയാണ്. ഭൂമിയിൽ തന്റെ സ്ഥാപനപതിയ്ക്ക് ദൈവം നൽകുന്ന ശുശ്രൂഷ അധികാരമാണ് തിരുപ്പട്ടം.

നിഷ്പാദുകരായി നടന്ന് വീടുവീടാന്തരം കയറിയിറങ്ങി വചനം പങ്കുവച്ച വല്യച്ചന്മാരുടെ വചനജീവിത തീക്ഷ്ണത ”3ജി അച്ചന്മാർക്ക് ഇല്ല” എന്നതാണ് മുഖ്യമായ ഒരു പരാതി. പരാതികൾക്കൊപ്പം കാലത്തിന്റെ മാറ്റവും സാംസ്‌കാരിക പരിണാമങ്ങളും നാം ചേർത്തുവായിക്കണം. കൂട്ടുകുടുംബത്തിന്റെ സ്‌നേഹോഷ്മളതയിൽ പൊട്ടിവിടർന്ന ദൈവവിളികളും, ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ തുരുത്തുകളിൽ നിന്നും വരുന്ന ദൈവവിളികളും തീർച്ചയായും ഒരുപോലെ ആകില്ല. പൗരോഹിത്യ വിമർശനം ചിലർക്ക് ഒരു കലാപരിപാടി പോലെയാണ്. ”വിളി”യ്ക്കു ഏല്‌ക്കേണ്ടിവരുന്ന ”വെല്ലുവിളികൾ” വലുതാണെങ്കിലും വൈദികർക്ക് വേണ്ടി വിശ്വാസികൾ പൊഴിക്കുന്ന പ്രാർത്ഥനയുടെ അശ്രുബിന്ധുക്കൾ വൈദികർക്ക് ആത്മധൈര്യം നല്കുന്നു. തിരിച്ചറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്ന പൗരോഹിത്യ നന്മകൾ എല്ലാവരുടെയും നന്മയ്ക്കായി ദൈവമുമ്പിൽ നിരന്തരം പ്രാർത്ഥനയായി ഉയരുന്നു.

 

ഉള്ളതിൽ നിന്നും കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം ഉള്ളം കൊടുക്കുന്നതാണ്. ആറ്റുനോറ്റതും ഓമനിച്ചതും ദൈവത്തിന് സമർപ്പിക്കുമ്പോൾ പൗരോഹിത്യം പതിന്മടങ്ങ് ശോഭയോടെ വിളങ്ങും. രണ്ടായിരം വർഷങ്ങൾക്കിപ്പുറം തിരുസഭ പുരോഹിതരിലൂടെ ക്രിസ്തുവിനെ അനുഭവിക്കുന്നു. തിരുസഭയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലൂടെ പിതാവിന്റെ നിരന്തര പ്രീതിയ്ക്ക് പാത്രമായി ജീവിക്കാം. സ്വർഗീയ തീർത്ഥയാത്രയിലെ പഥികരായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പിന്നിൽ നമുക്ക് അണിചേരാം.

LEAVE A REPLY

Please enter your comment!
Please enter your name here