ഫ്രെഡ്രിക് പാരെറ്റ്

0
1067

Arya A J
തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതത്തിലേക്ക് ആദ്യ പര്യടനം നടത്തി ചരിത്രം സൃഷ്ടിച്ച പര്‍വ്വതാരോഹകനാണ് ഫ്രെഡ്രിക് പാരെറ്റ്. ജര്‍മ്മന്‍ പ്രകൃതി ശാസ്ത്രജ്ഞന്‍, പര്യവേഷകന്‍ എന്നീ വിശേഷണങ്ങള്‍ക്കും അര്‍ഹനായ അദ്ദേഹം, റഷ്യന്‍ ശാസ്ത്രീയ പര്‍വ്വതിരോഹണത്തിന് തുടക്കം കുറിച്ച വ്യക്തിയാണ്.
1791 ഒക്ടോബര്‍ 25നാണ് ഫ്രെഡ്രിക് വില്‍ഹെം പാരെറ്റ് ജനിച്ചത്. പിതാവ് ജോര്‍ജ് ഫ്രെഡ്രിക് പാരെറ്റ്, ഡോര്‍പെറ്റ് സര്‍വ്വകലാശാലയിലെ ആദ്യത്തെ റെക്ടറായിരുന്നു. ഫ്രെഡ്രിക് പാരെറ്റ് തന്റെ ഉപരിപഠനം ഡോര്‍പെറ്റിലാണ് പൂര്‍ത്തിയാക്കിയത്. മെഡിസിനും പ്രകൃതി ശാസ്ത്രവും പഠിച്ച അദ്ദേഹം, 1815ല്‍ റഷ്യന്‍ സേനയില്‍ ഡോക്ടറായി നിയമിതനായി. ശേഷം, അധ്യാപന രംഗത്തേയ്ക്ക് കടന്നു വന്നു. 1821ല്‍ ഡോര്‍പെറ്റ് സര്‍വ്വകലാശാലയില്‍ ജീവശാസ്ത്രം, രോഗപഠനം എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചു.1826ല്‍ ഊര്‍ജ്ജതന്ത്ര അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
1829 ഏപ്രിലില്‍ പാരെറ്റും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘവും ചേര്‍ന്ന് അറാറത്ത് പര്‍വ്വതം കീഴടക്കാനായി യാത്ര തിരിച്ചു. ആദ്യ രണ്ട് പരിശ്രമങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും അവര്‍ തളര്‍ന്നില്ല. ഒടുവില്‍ 1829 ഒക്ടോബര്‍ 9 ന്, മൂന്നാം പരിശ്രമത്തില്‍ ലക്ഷ്യം നേടി ചരിത്രം സൃഷ്ടിച്ചു.
ശാസ്ത്രരംഗത്തില്‍ അതീവ തത്പരനായിരുന്ന പാരെറ്റ്, നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. ഗാസോമീറ്റര്‍, ബാരോതെര്‍മോമീറ്റര്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്ത ഈ പ്രകൃതി സ്‌നേഹി, 1841 ജനുവരി 15ന് ലോകത്തോട് വിട ചൊല്ലി. അദ്ദേഹത്തിന്റെ അറാറത്ത് പര്‍വ്വത യാത്രയെ ആസ്പദമാക്കി ചലച്ചിത്രകാരന്‍ റിഹോ വാസ്ട്രിക് 2011ല്‍ ചിത്രീകരിച്ച ഡോക്യുമെന്ററി ‘ജേര്‍ണി ടു അറാറത്ത്’ ഏറെ ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here